അവസാനത്തെ കവിത

ഇനിയുമെഴുതുവാനൊന്നുമേ ബാക്കിയില്ലി-
തിനെയെഴുതി ഞാന്‍ നന്നേ മടുത്തുപോയ്
പ്രണയമെന്നോരു വിരസ പ്രമേയത്തില്‍
കവിതയേറെയും ശുഷ്കമായ്,നഷ്ടമായ്.

എഴുതിവയ്ക്കാം പ്രണയിച്ച പെണ്ണിന്റെ
ഹരിത വര്‍ണ്ണം തുടിക്കും ഞരമ്പിനെ,
അതിനു മുകളിലെ കണ്‍കളെ, എന്റെ കൈ-
വിരലുകള്‍ തൊട്ട പൊള്ളും കവിളിനെ.

ഇരുളുകീറി മുറിച്ചുവരുന്നോരു
മരണവണ്ടി പോലെന്റെ കാമങ്ങളും,
തെരുവുപെണ്ണിന്‍ വിയര്‍പ്പു ഗന്ധം പോലെ
രതിമടുപ്പിച്ച നിന്‍ ചുംബനങ്ങളും
എഴുതിവയ്ക്കാം മറന്നുപോകാതെ ഞാന്‍,
പ്രണയമേ, വയ്യ നിന്നെക്കുറിക്കുവാന്‍.

അതു വെറും കുറേ ഭ്രാന്തുകള്‍, ഓര്‍മ്മകള്‍,
നിലവിളികള്‍, കടുത്ത നൈരാശ്യങ്ങള്‍.
ഒരു മനോരോഗ ലക്ഷണം, വേദന-
നിറയുവാന്‍ കുത്തിവയ്കുന്നൊരൗഷധം.

വഴിമറന്നോരു കുട്ടിയെപ്പോലെ ഞാന്‍
എഴുതുവാനൊന്നുമില്ലാതെ നില്കവേ
മഴനനഞ്ഞു കടന്നുപോകുന്നെന്റെ
പ്രണയജീവിതശവഘോഷയാത്രകള്‍.

പകുതിവച്ചു മുറിഞ്ഞ ഭോഗത്തിന്റെ
അതിനിരാശപോല്‍ നീറുന്ന നാളുകള്‍;
പലകുറി കണങ്കാലില്‍ തറക്കുന്ന
മരണ ഗന്ധം വമിക്കുന്ന മുള്ളുകള്‍.

തിരികെ യാത്രയായ്, ഈ കൊടുങ്കാറ്റിന്റെ
ഗതിതിരിക്കുന്ന ഭിത്തികള്‍ തീര്‍ത്തിടും,
ഇനിമതിയില്ലയീവഴി, നിര്‍ത്തി ഞാന്‍,
ഒടുവിലത്തെ പ്രണയകവിതയും.

പക്ഷേ,
എഴുതിടാതിരിക്കുന്നു ഞാനെങ്കിലും,
പ്രണയമൊറ്റക്കെഴുതി നിറക്കുന്നു;
മുറിവിലെല്ലാം കടുത്ത ദുഃഖത്തിന്റെ
ലിപികളില്‍ പേന കുത്തിനോവിക്കുന്നു

കവി: ചിന്താഭാരം

പറയാൻ മറന്നത്

പറയുവാനാകാത്തൊരായിരം കഥനങ്ങള്‍
ഹൃദയത്തില്‍ മുട്ടി വിളിച്ചിടുമ്പോള്‍

ഇനിയെനിക്കിവിടിരുന്നൊറ്റക്കു പാടുവാന്‍
കഴിയുമോ രാക്കിളി കൂട്ടുകാരീ
ഇനിയെന്‍ കരള്‍ക്കൂട്ടില്‍ നിനവിന്റെ കുയില്‍മുട്ട
അടപൊട്ടി വിരിയുമോ പാട്ടുകാരീ
ഇനിയെന്റെ ഓര്‍മകളില്‍ നിറമുള്ള പാട്ടുകള്‍
മണിവീണ മൂളുമോ കൂട്ടുകാരീ

നഷ്ടമോഹങ്ങള്‍ക്കു മേലടയിരിക്കുന്ന
പക്ഷിയാണിന്നു ഞാന്‍ കൂട്ടുകാരി
ഇഷ്ടമോഹങ്ങള്‍ക്കു വര്‍ണരാഗം ചേര്‍ത്തു
പട്ടു നെയ്യുന്നു നീ പാട്ടുകാരീ
നഷ്ടമോഹങ്ങള്‍ക്കു മേലടയിരിക്കുന്ന
പക്ഷിയാണിന്നു ഞാന്‍ കൂട്ടുകാരീ

നിറമുള്ള ജീവിത സ്പന്ദനങ്ങള്‍
തല ചായ്ച്ചുറങ്ങാന്‍ ഒരുക്കമായി
ഹിമബിന്ദു ഇലയില്‍നിന്നൂര്‍ന്നുവീഴും പോലെ
സുഭഗം ക്ഷണികം ഇതു ജീവിതം

വീണ്ടുമൊരു സന്ധ്യ മായുന്നു
വിഷാദാദ്ര രാഗമായ് കടലു തേങ്ങിടുന്നു
ആരോ വിരല്‍തുമ്പു കൊണ്ടെന്റെ തീരത്തു
മായാത്ത ചിത്രം വരച്ചിടുന്നു
തിരയെത്ര വന്നുപോയെങ്കിലും തീരത്തു
വരയൊന്നു മാഞ്ഞതെയില്ലിത്രനാല്‍
ഇനിയെനിക്കിവിടിരുന്നൊറ്റക്കു തിരകളെ
തഴുകുവാന്‍ കഴിയുമോ കൂട്ടുകാരീ

പറയാന്‍ മറന്നോരു വാക്കു പോല്‍ ജീവിതം
പ്രിയമുള്ള നൊമ്പരം ചേര്‍ത്തു വച്ചു
ഒപ്പം നടക്കുവാന്‍ ആകാശ വീഥിയില്‍
ദുഖചന്ദ്രക്കല ബാക്കിയായി
ഇനിയെനിക്കിവിടിരുന്നൊറ്റക്കുറങ്ങുവാന്‍
മൌനരാഗം തരൂ കൂട്ടുകാരീ

വിടവുള്ള ജനലിലൂടാദ്രമായ് പുലരിയില്‍
ഒരു തുണ്ട് വെട്ടം കടന്നു വന്നു
ഓര്‍മ്മപ്പെടുത്തലായപ്പോഴും ദുഃഖങ്ങള്‍
ജാലകപ്പടിയില്‍ പതുങ്ങി നിന്നു
ഇനിയെനിക്കിവിടിരുന്നൊറ്റക്കു തിരകളെ
തഴുകുവാന്‍ കഴിയുമോ കൂട്ടുകാരീ

കൂട്ടിക്കുറച്ചു ഗുണിക്കുംപോഴൊക്കെയും
തെറ്റുന്നു ജീവിത പുസ്തകതാള്‍
കാണാക്കനക്കിന്‍ കളങ്ങളില്‍ കണ്ണുനീര്‍
പേനത്തലപ്പില്‍ നിന്നൂര്‍ന്നുവീണു

ദുഖിക്കുവാന്‍ വേണ്ടിമാത്രമാണെങ്കിലീ
നിര്‍ബന്ധ ജീവിതം ആര്‍ക്കു വേണ്ടീ
പ്രിയമുള്ള രാക്കിളീ
പ്രിയമുള്ള രാക്കിളീ
നീ നിന്റെ പാട്ടിലെ ചോദ്യം
വിഷാദം പൊതിഞ്ഞു തന്നു
ഒറ്റക്കിരിക്കുംപോലോക്കെയും കണ്ണുനീരൊപ്പമാ
പാഥേയം ഉണ്ണുന്നു ഞാന്‍
ഇനിയെനിക്കിവിടിരുന്നൊറ്റക്കു കരയുവാന്‍
കണ്ണീരു കൂട്ടിനില്ല.

മരണമെത്തുന്ന നേരത്ത്

കവിത കേൾക്കുക
മരണമെത്തുന്ന നേരത്ത് നീയെന്റെ അരികില്‍
ഇത്തിരി നേരം ഇരിക്കണേ...
കനലുകള്‍ കോരി മരവിച്ച വിരലുകള്‍
ഒടുവില്‍ നിന്നെ തലോടി ശമിക്കുവാന്‍...
ഒടുവിലായകത്തേക്കെടുക്കും ശ്വാസ കണികയില്‍
നിന്റെ ഗന്ധമുണ്ടാകുവാന്‍
മരണമെത്തുന്നനേരത്ത് നീയെന്റെ അരികില്‍
ഇത്തിരി നേരം ഇരിക്കണേ...

ഇനി തുറക്കേണ്ടതില്ലാത്ത കണ്‍കളില്‍ പ്രിയതേ
നിന്മുഖം മുങ്ങിക്കിടക്കുവാന്‍
ഒരു സ്വരം പോലുമിനിയെടുക്കാത്തോരീ
ചെവികള്‍ നിന്‍ സ്വര മുദ്രയാല്‍ മൂടുവാന്‍
അറിവുമോര്‍മ്മയും കത്തും ശിരസ്സില്‍ നിന്‍
ഹരിത സ്വച്ഛ സ്മരണകള്‍ പെയ്യുവാന്‍

മരണമെത്തുന്ന നേരത്ത് നീയെന്റെ അരികില്‍
ഇത്തിരി നേരം ഇരിക്കണേ...
അധരമാം ചുംബനത്തിന്റെ മുറിവ്
നിന്‍മധുര നാമജപത്തിനാല്‍ കൂടുവാന്‍

പ്രണയമേ നിന്നിലേക്ക് നടന്നൊരെന്‍
വഴികള്‍ ഓര്‍ത്തെന്റെ പാദം തണുക്കുവാന്‍
പ്രണയമേ നിന്നിലേക്ക് നടന്നൊരെന്‍
വഴികള്‍ ഓര്‍ത്തെന്റെ പാദം തണുക്കുവാന്‍

അതുമതീയീയുടല്‍ മൂടിയ മണ്ണില്‍ നിന്നിവന്
പുല്‍ക്കൊടിയായുയര്‍ത്തേല്‍ക്കുവാന്‍

മരണമെത്തുന്നനേരത്ത് നീയെന്റെ അരികില്‍
ഇത്തിരി നേരം ഇരിക്കണേ...
മരണമെത്തുന്നനേരത്ത് നീയെന്റെ അരികില്‍
ഇത്തിരി നേരം ഇരിക്കണേ...

കവിത കേൾക്കുക
സ്പിരിറ്റ് എന്ന സിനിമയിലെ ഉണ്ണിമേനോൻ ആലപിച്ച ഗാനം.
രചന റഫീക്ക് അഹമ്മദ്

മണിനാദം - ഇടപ്പള്ളി

മണിമുഴക്കം! മരണദിനത്തിന്റെ
മണിമുഴക്കം മധുരം! വരുന്നു ഞാന്‍!

അനുനയിക്കുവാനെത്തുമെന്‍കൂട്ടരോ-
ടരുളിടട്ടെയെന്നന്ത്യയാത്രാമൊഴി:

മറവിതന്നില്‍ മറഞ്ഞു മനസ്സാലെന്‍-
മരണഭേരിയടിക്കും സഖാക്കളേ!

സഹതപിക്കാത്ത ലോകമേ!-യെന്തിലും
സഹകരിക്കുന്ന ശാരദാകാശമേ!

കവനലീലയിലെന്നുറ്റ തോഴരാം
കനകതൂലികേ! കാനനപ്രാന്തമേ!

മധുരമല്ലാത്തൊരെന്‍ മൗനഗാനത്തില്‍
മദതരളമാം മാമരക്കൂട്ടമേ!

പിരികയാണിതാ, ഞാനൊരധഃകൃതന്‍
കരയുവാനായ്പ്പിറന്നൊരു കാമുകന്‍!

മണലടിഞ്ഞു മയങ്ങിക്കിടക്കട്ടെ
പ്രണയമറ്റതാമീ മണ്‍പ്രദീപകം!

അഴകൊഴുകുന്ന ജീവിതപ്പൂക്കളം,
വഴിയരികിലെ വിശ്രമത്താവളം,

കഴുകനിജ്ജഡം കാത്തുസൂക്ഷിക്കുന്ന
കഴുമരം! -ഹാ, ഭ്രമിച്ചു ഞാന്‍ തെല്ലിട!

അഴലിലാനന്ദലേശമിട്ടെപ്പൊഴും
മെഴുകി മോടി കലര്‍ത്തുമീ മേടയില്‍

കഴലൊരല്‍പമുയര്‍ത്തിയൂന്നീടുകില്‍
വഴുതിവീഴാതിരിക്കില്ലൊരിക്കലും.

മലമുകളിലിഴഞ്ഞിഴഞ്ഞേറിടും
മഴമുകിലെന്നപോലെ ഞാനിത്രനാള്‍

സുഖദസുന്ദര സ്വപ്നശതങ്ങള്‍ തന്‍-
സുലളിതാനന്ദഗാനനിമഗ്‌നനായ്

പ്രതിനിമിഷം നിറഞ്ഞുതുളുമ്പിടും
പ്രണയമാധ്വീലഹരിയില്‍ ലീനനായ്

സ്വജനവേഷം ചമഞ്ഞവരേകിടും
സുമമനോഹരസുസ്മിതാകൃഷ്ടനായ്

അടിയുറയ്ക്കാതെ മേല്‍പോട്ടുയര്‍ന്നുപോ-
യലകടലിന്റെയാഴമളക്കുവാന്‍!

മിഴി തുറന്നൊന്നു നോക്കവേ, കാരിരു-
മ്പഴികള്‍ തട്ടിത്തഴമ്പിച്ചതാണു ഞാന്‍!

തടവെഴാപ്രേമദാരിദ്ര്യബാധയാല്‍
തടവുകാരനായ്ത്തീര്‍ന്നവനാണു ഞാന്‍!

കുടിലു കൊട്ടാരമാകാനുയരുന്നു;
കടലിരമ്പുന്നു കൈത്തോട്ടിലെത്തുവാന്‍;

പ്രണയമൊന്നിച്ചിണക്കാനൊരുങ്ങിയാ-
ലണിമുറിക്കാനിരുളുമണഞ്ഞിടും!

മണിമുഴക്കം! മരണദിനത്തിന്റെ
മണിമുഴക്കം മധുരം!- വരുന്നു ഞാന്‍!

ചിരികള്‍തോറുമെന്‍പട്ടടത്തീപ്പൊരി
ചിതറിടുന്നോരരങ്ങത്തു നിന്നിനി,

വിടതരൂ, മതി പോകട്ടെ ഞാനുമെന്‍-
നടനവിദ്യയും മൂകസംഗീതവും!

വിവിധ രീതിയിലൊറ്റ നിമിഷത്തില്‍
വിഷമമാണെനിക്കാടുവാന്‍, പാടുവാന്‍;

നവരസങ്ങള്‍ സ്ഫുരിക്കണമൊക്കെയു-
മവരവര്‍ക്കിഷ്ടമായിട്ടിരിക്കണം!

അരുതരുതെനിക്കീ രീതി തെല്ലുമി-
ച്ചരിതമെന്നുമപൂര്‍ണമാണെങ്കിലും

അണിയലൊക്കെക്കഴിഞ്ഞു ഞാന്‍ പിന്നെയു-
മണിയറയിലിരുന്നു നിഗൂഢമായ്

പല ദിനവും നവനവരീതികള്‍
പരിചയിച്ചു, ഫലിച്ചില്ലൊരല്‍പവും!

തവിടുപോലെ തകരുമെന്‍മാനസ-
മവിടെയെത്തിച്ചിരിച്ചു കുഴയണം!

ചിരി ചൊരിയുവാനായിയെന്‍ദേശികന്‍
ശരസി താഡനമേറ്റീ പലപ്പൊഴും.

ഹഹഹ! വിസ്മയം, വിസ്മയം, ലോകമേ!
അതിവിചിത്രമീ നൃത്തശിക്ഷാക്രമം!

കളരി മാറി ഞാന്‍ കച്ചകെട്ടാമിനി;
കളിയരങ്ങൊന്നു മാറിനോക്കാമിനി;

പ്രണയനാടകമെന്നുമിതുവിധം
നിണമണിച്ചിലിലെത്താതിരുന്നിടാ!

മണിമുഴക്കം! മരണദിനത്തിന്റെ
മണിമുഴക്കം മധുരം!- വരുന്നു ഞാന്‍!

ഉദയമുണ്ടിനി മേലിലതെങ്കിലെ-
ന്നുദകകൃത്യങ്ങള്‍ ചെയ്യുവാനെത്തിടും.

സ്ഥിരതയില്ലാത്ത ലോകത്തിലെന്തിനായ്
ചിരവിരഹി ഞാന്‍ മേലിലും കേഴണം?

മധുരചിന്തകള്‍ മാഞ്ഞുപോയീടവേ
മരണമാണിനിജ്ജീവിച്ചിരിക്കുവാന്‍;

ഇരുളിലാരുമറിയാതെയെത്ര നാള്‍
കരളു നൊന്തു ഞാന്‍ കേഴുമനര്‍ഗ്ഗളം?

ഹൃദയമില്ലാത്ത ലോകമേ, യെന്തിനാ-
യതിനു കാരണം ചോദിപ്പു നീ സദാ?

പരസഹസ്രം രഹസ്യമുണ്ടെന്നുമെന്‍-
പുറകില്‍നിന്നിദം വിങ്ങിക്കരയുവാന്‍

-സ്മരണയായിപ്പറന്നുവന്നെന്നുമെന്‍-
മരണശയ്യയില്‍ മാന്തളിര്‍ ചാര്‍ത്തുവാന്‍-

സമയമായി, ഞാന്‍- നീളും നിഴലുകള്‍
ക്ഷമയളന്നതാ നില്‍ക്കുന്നു നീളവേ.

പവിഴരേഖയാല്‍ ചുറ്റുമനന്തമാം
ഗഗനസീമയില്‍, പ്രേമപ്പൊലിമയില്‍,

കതിര്‍വിരിച്ചു വിളങ്ങുമക്കാര്‍ത്തികാ-
കനകതാരമുണ്ടെന്‍കര്‍മ്മസാക്ഷിയായ്.

അവളപങ്കില ദൂരെയാണെങ്കിലു-
മരികിലുണ്ടെനിക്കെപ്പൊഴും കൂട്ടിനായ്:

കഠിനകാലം കദനമൊരല്‍പമാ-
ക്കവിളിണയില്‍ക്കലര്‍ത്താതിരിക്കണേ!

പരിഭവത്തിന്‍ പരുഷപാഷാണകം
തുരുതുരെയായ്പ്പതിച്ചു തളര്‍ന്നൊരെന്‍

ഹൃദയമണ്‍ഭിത്തി ഭേദിച്ചുതിരുമീ
രുധിരബിന്ദുക്കളോരോന്നുമൂഴിയില്‍

പ്രണയഗാനമെഴുതുന്ന തൂലിക-
യ്ക്കുണര്‍വിയറ്റുമോ?- യേറ്റാല്‍ ഫലിക്കുമോ?
ഇടപ്പള്ളി രാഘവൻ പിള്ളയുടെ അവസാനകാല കവിത

My Social Bookmarks

ബസ്സിൽ നിന്നും ചിലത്