Aswamedam | അശ്വമേധം

കവിത കേൾക്കുക
ആരൊരാളെൻ കുതിരയെ കെട്ടുവാൻ
ആരൊരാളതിൻ മാർഗ്ഗം മുടക്കുവാൻ?
ദിഗ്വിജയത്തിനെൻ സർഗ്ഗശക്തിയാം
ഇക്കുതിരയെ വിട്ടയയ്ക്കുന്നു ഞാൻ!

ആരൊരാളെൻ കുതിരയെ കെട്ടുവാൻ
ആരൊരാളതിൻ മാർഗ്ഗം മുടക്കുവാൻ?
ദിഗ്വിജയത്തിനെൻ സർഗ്ഗശക്തിയാ-
മിക്കുതിരയെ വിട്ടയയ്ക്കുന്നു ഞാൻ!
വിശ്വസംസ്കാര വേദിയിൽ പുത്തനാം
അശ്വമേധം നടത്തുകയാണു ഞാൻ!
വിശ്വസംസ്കാര വേദിയിൽ പുത്തനാം
അശ്വമേധം നടത്തുകയാണു ഞാൻ!

നിങ്ങൾ കണ്ടോ ശിരസ്സുയർത്തിപ്പായും
എൻ കുതിരയെ, ചെമ്പൻ കുതിരയെ?
നിങ്ങൾ കണ്ടോ ശിരസ്സുയർത്തിപ്പായും
എൻ കുതിരയെ, ചെമ്പൻ കുതിരയെ?
എന്തൊരുന്മേഷമാണതിൻ കൺകളിൽ
എന്തൊരുത്സാഹമാണതിൻ കാൽകളിൽ!
കോടികോടി പുരുഷാന്തരങ്ങളിൽ
കൂടി നേടിയതാണതിൻ ശക്തികൾ.
വെട്ടി വെട്ടി പ്രകൃതിയെ മല്ലിട്ടു-
വെറ്റി നേടിയതാണതിൻ സിദ്ധികൾ!
മന്ത്രമായൂരപിഞ്ചികാചാലന-
തന്ത്രമല്ലതിൻ സംസ്കാരമണ്ഡലം!

കോടികോടി ശതാബ്ദങ്ങൾ മുമ്പൊരു
കാടിനുള്ളിൽ വെച്ചെൻ പിതാമഹർ
കണ്ടതാണീക്കുതിരയെ;കാട്ടുപുൽ-
ത്തണ്ടുനൽകി വളർത്തി മുത്തശ്ശിമാർ;

കാട്ടുചോലകൾ പാടിയപാട്ടുകൾ
ഏറ്റുപാടിപ്പഠിച്ച മുത്തശ്ശിമാർ;
കാട്ടുചോലകൾ പാടിയപാട്ടുകൾ
ഏറ്റുപാടിപ്പഠിച്ച മുത്തശ്ശിമാർ;

ഇന്നലത്തെ ചരിത്രം മയങ്ങുന്ന
മണ്ണിലൂടെ കുതിച്ചുപാഞ്ഞീടവെ
എത്രയെത്ര ശവകുടീരങ്ങളിൽ
നൃത്തമാടിയതാണാക്കുളമ്പുകൾ!
ദ്രുപ്തരാഷ്ട്ര പ്രതാപങ്ങൾതൻ കോട്ട-
കൊത്തളങ്ങളെപ്പിന്നിടും യാത്രയിൽ,
എത്ര കൊറ്റക്കുടകൾ,യുഗങ്ങളിൽ
കുത്തിനിർത്തിയ മുത്തണിക്കൂണുകൾ,
അക്കുളമ്പടിയേറ്ററ്റുവീണുപോയ്;
അത്രയേറെ ഭരണകൂടങ്ങളും!

എത്ര കൊറ്റക്കുടകൾ... യുഗങ്ങളിൽ
കുത്തിനിർത്തിയ മുത്തണിക്കൂണുകൾ...,
അക്കുളമ്പടിയേറ്ററ്റുവീണുപോയ്...
അത്രയേറെ ഭരണകൂടങ്ങളും!

കുഞ്ചിരോമങ്ങൾ തുള്ളിച്ചു തുള്ളിച്ച്
സഞ്ചരിച്ചൊരിച്ചെമ്പൻ കുതിരയെ,
കുഞ്ചിരോമങ്ങൾ തുള്ളിച്ചു തുള്ളിച്ച്
സഞ്ചരിച്ചൊരിച്ചെമ്പൻ കുതിരയെ,

പണ്ടു ദൈവം കടിഞ്ഞാണുമായ് വന്നു
കൊണ്ടുപോയീ സവാരിക്കിറങ്ങുവാൻ
പിന്നെ രാജകീയോന്മത്തസേനകൾ...
വന്നു നിന്നു പടപ്പാളയങ്ങളിൽ!
ആഗമതത്ത്വവേദികൾ വന്നുപോൽ
യോഗദണ്ഡിൽ ഇതിനെത്തളയ്ക്കുവാൻ!
ആഗമതത്ത്വവേദികൾ വന്നുപോൽ
യോഗദണ്ഡിലിതിനെത്തളയ്ക്കുവാൻ!
ആഗമതത്ത്വവേദികൾ വന്നുപോൽ
യോഗദണ്ഡിലിതിനെത്തളയ്ക്കുവാൻ!

എന്റെ പൂർവികർ അശ്വഹൃദയജ്ഞർ
എന്റെ പൂർവികർ വിശ്വവിജയികൾ,
എന്റെ പൂർവികർ അശ്വഹൃദയജ്ഞർ
എന്റെ പൂർവികർ വിശ്വവിജയികൾ,
അങ്കമാടിക്കുതിരയെ വീണ്ടെടുത്ത്
അന്നണഞ്ഞു യുഗങ്ങൾ തൻ നായകർ!
മണ്ണിൽനിന്നു പിറന്നവർ... മണ്ണിനെ -
പ്പൊന്നണിയിച്ച സംസ്കാരശില്പികൾ!

നേടിയതാണവരോടു ഞാൻ എന്നിൽ
നാടുണർന്നോരുനാൾ ഈ കുതിരയെ!
നേടിയതാണവരോടു ഞാൻ എന്നിൽ
നാടുണർന്നോരുനാളിക്കുതിരയെ!

ഈ യുഗത്തിന്റെ സാമൂഹ്യശക്തി ഞാൻ
മായുകില്ലെന്റെ ചൈതന്യവീചികൾ!
ഈ യുഗത്തിന്റെ സാമൂഹ്യശക്തി ഞാൻ
മായുകില്ലെന്റെ ചൈതന്യവീചികൾ!

ഈശ്വരനല്ല മാന്ത്രികനല്ല ഞാൻ
പച്ചമണ്ണിൻ മനുഷ്യത്വമാണുഞാൻ!
ദിഗ്വിജയത്തിനെൻ സർഗ്ഗശക്തിയാം
ഇക്കുതിരയെ വിട്ടയയ്ക്കുന്നു ഞാൻ
ഈശ്വരനല്ല മാന്ത്രികനല്ല ഞാൻ
പച്ചമണ്ണിൻ മനുഷ്യത്വമാണുഞാൻ!
ഈശ്വരനല്ല മാന്ത്രികനല്ല ഞാൻ
പച്ചമണ്ണിൻ മനുഷ്യത്വമാണുഞാൻ!
കവിത കേൾക്കുക
രചന വയലാർ

2 comments:

ഷാജി കെ എസ് said...

നല്ലൊരാശയം. ഇരട്ടിച്ചുവരുന്ന വരികൾ ഒഴിവാക്കിയാൽ വായനാസുഖം കൂടും.

Suresh Kumar said...

വളരെ നല്ല കവിത. ഇന്നത്തെ സമൂഹത്തിൽ പ്രാധാന്യം കൂടുന്നു

Post a Comment

My Social Bookmarks

ബസ്സിൽ നിന്നും ചിലത്